ഹജ്ജ് തയ്യാറെടുപ്പുകൾ

ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണ് ഹജ്ജ്. പാപ പരിശുദ്ധി നേടി, കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയിലേക്ക് ഉയര്‍ത്തപ്പെടുന്ന, സ്വര്‍ഗപ്രാപ്തിക്ക് കാരണമായ ഒരു മഹദ് കര്‍മത്തിനാ ണ് താന്‍ പുറപ്പെടുന്നതെന്ന് ഹാജി സദാ സമയവും ഓര്‍ക്കേണ്ടതാണ്. അതിനനുയോജ്യമായ സ്വഭാവങ്ങളും നടപടികളും പാലിക്കാന്‍ അവന്‍ തയ്യാറാകേണ്ടതുമുണ്ട്.

നാടും കുടുംബവും ത്യജിച്ച് കണക്കറ്റ ധനവും ഊര്‍ജവും സമയവും വിനിയോഗിച്ച് താന്‍ നടത്തുന്ന ഹജ്ജ് യാത്രക്ക് തക്കതായ പ്രതിഫലം കിട്ടാതെ പോയാല്‍ വന്‍ നഷ്ടമായിരിക്കും സം ഭവിക്കുക. ഹജ്ജ് മബ്റൂറാകാന്‍ ആവശ്യമായതെന്തും നിര്‍വഹിക്കാന്‍ നാം സന്നദ്ധരായിരിക്കണം. പരിപൂര്‍ണമായ ഹജ്ജ്, ഉംറ, സിയാറത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങി സംതൃപ്തനായി മാത്രമേ ഞാന്‍ മടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തവരായിരിക്കണം നാം. യാത്രയുടെ മുമ്പ് ചെയ്യേണ്ടവ, യാത്രയില്‍ ശ്രദ്ധിക്കേണ്ടവ, പുണ്യനഗരങ്ങളിലെത്തിയാല്‍ നിര്‍വഹിക്കേണ്ടവ… ഈ മൂന്നും നമുക്ക് ചര്‍ച്ചചെയ്യാം. യാത്രയുടെ മര്യാദകളും മറ്റും എല്ലാ യാത്രക്കും ബാധകമാണ്. ഹജ്ജിന്റെ പുണ്യയാത്രയില്‍ ഒരു സുന്നത്ത് പോലും നഷ്ടപ്പെടാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

(1) കൂടിയാലോചന

ഹജ്ജ് ചെയ്യണമെന്ന ആശയം മനസ്സിലുദിച്ചാല്‍ ആദ്യം ചെയ്യേണ്ടത് സദ്വൃത്തരും പരിചയസമ്പന്നരുമായ വ്യക്തികളോട് തത്സംബന്ധമായി കൂടിയാലോചന നടത്തുകയാണ്. ഏത് മാര്‍ഗമാണ് യാത്രക്ക് നല്ലത്, ഈ വര്‍ഷം തന്നെയല്ലേ ഉത്തമം? ആരുടെ കൂടെയാണ് യാത്ര നല്ലത്? മുതലായ വിഷയങ്ങളില്‍ കൂടിയാലോചനയാകാം. ഇങ്ങനെ അന്വേഷണം വന്നാല്‍ അവനെ സദ്വഴിക്ക് തിരിച്ചുവിടലും അവന്റെ പരലോക വിജയത്തിന് സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കലും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ബന്ധമാണ്. നല്ല മാര്‍ഗദര്‍ശനം തരുന്നവരോടാണ് ചോദിക്കേണ്ടത്.

(2) ഇസ്തിഖാറത്ത് നിസ്കാരം

യാത്ര ഉദ്ദേശിച്ചാല്‍ അടുത്ത ഘട്ടം ‘ഇസ്തിഖാറത്ത്’ നിസ്കാരമാണ്. തന്റെ രക്ഷിതാവുമായുള്ള ഒരു ആത്മീയ കൂടിയാലോചനയാണത്. ഏതൊരു നല്ലകാര്യം ചെയ്യാനുദ്ദേശിച്ചാലും രണ്ട് റക്അത് ഇസ്തിഖാറത്ത് നിസ്കാരം സുന്നത്തുണ്ട്. ‘ഇസ്തിഖാറത്തിന്റെ രണ്ട് റക്അത് സുന്നത്ത് നിസ്കാരം അല്ലാഹു തആലാക്കു വേണ്ടി ഞാന്‍ നിര്‍വഹിക്കുന്നു എന്ന് കരുതിയാ ണ് നിസ്കരിക്കേണ്ടത്. ഇതുപോലുള്ള നിയ്യത്തുകള്‍ മാതൃഭാഷയില്‍ പറഞ്ഞാലും മതിയാകുന്നതാണ്.

ആദ്യ റക്അത്തില്‍ ഫാതിഹക്കു ശേഷം സൂറഃ കാഫിറൂനയും രണ്ടാം റക്അത്തില്‍ സൂറഃ ഇഖ്ലാസ്വും ഓതല്‍ സുന്നത്താണ്. ആദ്യ റക്അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ ഖസ്വസ്വിലെ 68, 69, 70 എന്നീ മൂന്ന് വാക്യങ്ങള്‍ കൂടി ഓതുന്നത് ഉത്തമമാണ്. അതുപോലെ രണ്ടാം റക്അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ അഹ്സാബിലെ 36-ാം വാക്യവും ഓതുന്നത് ന ല്ലതാണ്. നിസ്കാരശേഷമുള്ള പ്രത്യേക പ്രാര്‍ഥനയും മേല്‍ ആയത്തുകളും “ദിക്റ് ദുആക ള്‍” എന്ന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.

നിസ്കാരത്തെ തുടര്‍ന്ന് മനസ്സില്‍ തൃപ്തികരമായി തോന്നുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇസ്തിഖാറത്ത് നിസ്കാരം ഏഴുതവണ നിര്‍വഹിക്കുന്നത് സുന്നത്തുണ്ട്. അതില്‍ വളരെ ഗുണമുണ്ടെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (അല്‍ അദ്കാര്‍, ഇമാം നവവി(റ)).

ഇത് നിസ്കാരം വിരോധിക്കപ്പെട്ട സമയത്താകരുത്. കാരണമില്ലാത്തതും പിന്തിയ കാരണമുള്ളതുമായ നിസ്കാരങ്ങള്‍ താഴെ പറയുന്ന അഞ്ച് നേരങ്ങളില്‍ പാടുള്ളതല്ല.

നിസ്കാരം വിരോധിക്കപ്പെട്ട സമയം

(1). സുബ്ഹ് നിസ്കരിച്ച ശേഷം സൂര്യോദയം വരെ.

(2). സൂര്യോദയം മുതല്‍ ഏഴുമുഴം സൂര്യന്‍ ഉയരുന്നത് വരെ.

(3). വെള്ളിയാഴ്ച ഒഴികെയുള്ള നട്ടുച്ച സമയം.

(4). അസ്വ്ര്‍ നിസ്കരിച്ചശേഷം.

(5). സൂര്യന്‍ മഞ്ഞ നിറമായാല്‍ അസ്തമയം വരെ.

എന്നാല്‍ പുണ്യ നഗരമായ മക്ക ഹറമില്‍ വെച്ച് ഈ സമയങ്ങളില്‍ നിസ്കരിക്കുന്നതിന് വിരോധമില്ല. തഹിയ്യത്ത്, വുള്വൂഇന്റെ സുന്നത്ത്, മയ്യിത്ത് നിസ്കാരം, ഖള്വാആയ നിസ്കാരങ്ങള്‍ എന്നിവ മേല്‍ സമയങ്ങളില്‍ നിസ്കരിക്കുന്നതിന് തടസ്സമില്ല.

(3) പശ്ചാതാപം

ഹജ്ജോടു കൂടി ഒരു നവജീവിതം ആരംഭിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചു പോ യ പാപങ്ങളില്‍ നിന്ന് ആത്മാര്‍ഥമായി അല്ലാഹുവോട് പശ്ചാതപിക്കണം. അല്ലാഹുവിന്റെ തിരുഭവനത്തിലേക്കാണ് യാത്ര. ഒരടിമക്ക് തന്റ റബ്ബുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടാവുന്ന സ്ഥലകാല സാഹചര്യങ്ങളാണ് അടുത്തെത്തിയിരിക്കുന്നത്. അല്ലാഹുവുമായി ബന്ധപ്പെടാവുന്ന ഹൃദയ ശുദ്ധിയും നിഷ്കളങ്കതയും ഇഖ്ലാസ്വും ഉള്ളവരായിരിക്കണം ഹാജിമാര്‍.

ഹജ്ജ് യാത്ര തീരുമാനിച്ചത് മുതല്‍ കുറ്റബോധത്തിന്റെയും മടക്കത്തിന്റെയും മനസ്സ് കാണിച്ച് അല്ലാഹുവിലേക്കടുക്കണം. കഴിഞ്ഞ കാലങ്ങളില്‍ ഖള്വാഅ് ആയിപ്പോയ നിസ്കാരങ്ങള്‍, നോ മ്പുകള്‍ തുടങ്ങിയവ ചെയ്തുവീട്ടുക. ചെയ്തുപോയ പാപങ്ങളില്‍ നിന്ന് ഖേദിച്ചു മടങ്ങുക. ഇനി മുതല്‍ ശുദ്ധമായ ഒരു ജീവിതം കെട്ടിപ്പടുക്കുമെന് പ്രതിജ്ഞയെടുക്കുക. ചെറുദോഷങ്ങളില്‍ നിന്നു പോലും അകന്നു നില്‍ക്കുക എന്നിവയെല്ലാം തൌബയുടെ വശങ്ങളാണ്.

ജനങ്ങളുമായുള്ള എല്ലാ ഹഖ് ഇടപാടുകളില്‍ നിന്നും വിമോചിതനാകണം. അവധിയെത്തിയ കട ബാധ്യതകള്‍ നിര്‍ബന്ധമായി കൊടുത്തുവീട്ടണം. അതല്ലെങ്കില്‍ അവന്റെ സമ്മതം നേടണം. അവധിയെത്താത്ത കടങ്ങള്‍ക്ക് സമ്മതം വാങ്ങല്‍ നിര്‍ബന്ധമില്ലെങ്കിലും അത് വീട്ടാന്‍ അര്‍ഹതപ്പെട്ടവരെ ചുമതലയേല്‍പ്പിക്കണം. സാമ്പത്തിക ബാധ്യതകളെക്കുറിച്ചും മറ്റുമുള്ള പ്രശ് നങ്ങള്‍ രേഖയാക്കി ഉത്തരവാദപ്പെട്ടവരോട് ഒസ്വിയ്യത്ത് ചെയ്യേണ്ടതാണ്. താന്‍ സഹവസിച്ച ഏതെങ്കിലും ജനങ്ങളുമായി സാമ്പത്തിക അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ നേരിട്ട് കണ്ട് ഇടപാട് തീര്‍ത്ത് പൊരുത്തം സമ്പാദിക്കേണ്ടതാണ്. സംഖ്യയും വ്യക്തികളുമൊന്നും നിശ്ചിതവും വ്യക്തവുമല്ലാത്ത സാഹചര്യത്തില്‍ സാധ്യതയില്‍ കൂടുതല്‍ പണം പാ വങ്ങള്‍ക്ക് ധര്‍മ്മം ചെയ്ത് ബന്ധപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ടതാണ്.

സാമ്പത്തികമല്ലാത്ത വൈയക്തിത അതിക്രമങ്ങള്‍ വന്നുപോയവരോടും കഴിയുന്നത്ര നേരില്‍ ക്കണ്ട് ക്ഷമാപണം നടത്തി സംതൃപ്തിയാക്കുക. നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തുന്നത് ഗുണകരമാണ്. സംശുദ്ധമായ ഹജ്ജ് വേളയില്‍ അറഫയിലും മറ്റും കരളുരുകി പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹുവുമായുള്ള കടപ്പാടുകളെല്ലാം അവന്‍ പൊറുത്തുതന്നേക്കും. എന്നാല്‍ ജനങ്ങളുമായുള്ള കടപ്പാടുകള്‍ അതിനു മുമ്പ് നാം തന്നെ നേരില്‍ പരിഹരിക്കേണ്ടതാണ്. യാത്ര കഴിഞ്ഞ് തിരിച്ചെത്തും വരെ സ്വകുടുംബത്തിന് ജീവിക്കാനാവശ്യമായ സമ്പത്ത് അവരെ ഏല്‍പ്പിക്കുകയും കുടുംബത്തിന്റെ സംരക്ഷണം വിശ്വസ്തരായ വ്യക്തികളില്‍ ചുമതലപ്പെടുത്തുകയും ചെയ്യണം.

(4) അനുവാദം തേടൽ

മാതാപിതാക്കളോട് അനുവാദം തേടി അവരുടെ സംതൃപ്തി കരസ്ഥമാക്കല്‍ അത്യാവശ്യമാകുന്നു. എന്നാല്‍ നിര്‍ബന്ധമായ ഹജ്ജില്‍ മാതാപിതാക്കളുടെ വിലക്ക് പരിഗണിക്കേണ്ടതില്ല. സുന്നത്തായ ഹജ്ജില്‍ അവരുടെ അനുവാദമില്ലാതെ പ്രവേശിക്കാന്‍ പാടില്ല. ഭാര്യ ഹജ്ജിന് പുറപ്പെടുന്നത് തടയാന്‍ ഭര്‍ത്താവിന് അധികാരമുണ്ട്. അനുവാദമില്ലാതെ ഇഹ്റാം ചെയ്താല്‍ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാം. ഭാര്യയെ ഹജ്ജിന് കൂടെ കൊണ്ടുപോകുന്നത് ഭര്‍ത്താവിന് സുന്നത്താണ്. നബി(സ്വ)യുടെ കൂടെ അവിടുത്തെ ഭാര്യമാര്‍ ഹജ്ജ് ചെയ്തിരുന്നു.

ഗുരുവര്യന്മാര്‍, മശാഇഖുമാര്‍ ബന്ധപ്പെട്ട മറ്റു സദ്ജനങ്ങള്‍ മുതലായവരോട് അനുവാദം തേ ടലും ദുആ ചെയ്യിപ്പിക്കുന്നതും നല്ലതാണ്. യാത്രയുടെ മുമ്പായി അടുത്ത കുടുംബക്കാരുടെയും സദ്വൃത്തരുടെയും ഖബറിടം സന്ദര്‍ശിക്കുന്നത് ഉത്തമം തന്നെ. മഹാനായ നബി(സ്വ) അവിടുത്തെ ഹജ്ജത്തുല്‍ വിദാഅ് യാത്രയില്‍ പ്രിയപ്പെട്ട മാതാവ് ആമിനാ ബീവിയുടെ ഖബര്‍ സിയാറത്ത് ചെയ്തത് ചരിത്രത്തിലുണ്ട്.

(5) ധന സമ്പാദനം

ഹജ്ജ് യാത്രക്കുള്ള ചിലവിലേക്ക് ശുദ്ധമായ ധനം സമാഹരിക്കാന്‍ അത്യുത്സാഹം കാണിക്കണം. ഹറാമായ ധനം കൊണ്ട് ഹജ്ജ് ചെയ്താല്‍ പ്രത്യക്ഷത്തില്‍ നിര്‍ബന്ധബാധ്യത തീരുമെങ്കിലും മഖ്ബൂലാവുകയില്ല. ശാഫിഈ, ഹനഫീ, മാലികീ മദ്ഹബുകളില്‍ ഇതാണ് വിധിയെങ്കില്‍ ഇമാം ഇബ്നുഹമ്പലിന്റെ അഭിപ്രായ പ്രകാരം ഹറാമായ ധനം കൊണ്ട് ഹജ്ജ് ചെയ്താല്‍ കടം വീടുകയില്ല.

ഹറാം തീരേ കലരാത്ത ധനം മാത്രം ഹജ്ജ് യാത്രയിലുടനീളം ചിലവഴിക്കുക, പരിപൂര്‍ണമായും ചിലവഴിക്കാന്‍ അത് തികയില്ലെങ്കില്‍ ഭക്ഷണ സാധനങ്ങളെങ്കിലും ഹലാലായതാവുക. അതും സാധിച്ചില്ലെങ്കില്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുന്നത് വരെ ശുദ്ധമായ പണം മാത്രം ഉപയോഗിക്കണം. അതിനും സാധിക്കാതെ വന്നാല്‍ അറഫ ദിനത്തിലെങ്കിലും അത് ശ്രദ്ധിക്കണം. അനുവദനീയമാണോ എന്ന് ഉറപ്പില്ലാത്തത് ഉപയോഗിക്കേണ്ടി വന്നതില്‍ വ്യസനിക്കുകയും പാപ വിമുക്തിക്കായി അല്ലാഹുവോട് അകമഴിഞ്ഞ് പ്രാര്‍ഥിക്കുകയും ചെയ്യുക. വ്യക്തമായ ഹറാം ഒരു വിധേനയും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഒരു ഹദീസിന്റെ സാരം ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ‘ഹലാലായ ധനവുമായി ഹജ്ജിനു പുറപ്പെട്ടവന്‍ വാഹനത്തില്‍ കയറി. ‘നാഥാ, നിന്റെ കല്‍പ്പനക്ക് ഞാന്‍ വഴിപ്പെട്ടുത്തരം ചെയ്യുന്നു.’ എന്ന് ചൊല്ലി അല്ലാഹുവോട് പ്രാര്‍ഥിക്കുമ്പോള്‍ ആകാശ ലോകത്തു നിന്നും ഇപ്രകാരം വിളംബരം നടക്കുന്നതാണ്. ‘നിന്റെ ഭക്ഷ്യസാധനങ്ങളും വാഹനങ്ങളും ഹലാലായതാകുന്നു. തന്മൂലം നിന്റെ ഹജ്ജ് മബ്റൂര്‍ ആകുന്നു. ദോഷം കലര്‍ന്നതല്ല. നിന്റെ പ്രാര്‍ഥന സ്വീകാര്യമാണ്… മറിച്ച് ഹറാമായ ധനം കൊണ്ട് ഹജ്ജിന് പുറപ്പെട്ടവന്‍ വാഹനത്തില്‍ കയറി ‘ലബ്ബൈക്കല്ലാഹുമ്മലബ്ബൈക്’ എന്ന് പറയുമ്പോള്‍ ആകാശത്ത് നിന്നുയരുന്ന വിളംബരം ഇപ്രകാരമായിരിക്കും ‘നിന്റെ പ്രാര്‍ഥനക്ക് ആശാവഹമായ മറുപടിയില്ല. കാരണം, നിന്റെ ഭക്ഷണവും മറ്റു ചിലവുകളും ഹറാമായ ധനം കൊണ്ടാകുന്നു. തന്മൂലം നിന്റെ ഹജ്ജ് ദോഷം കലര്‍ന്നതും മബ്റൂര്‍ അല്ലാത്തതുമാകുന്നു.’

ഹജ്ജ് യാത്രയില്‍ കഴിയുന്നത്ര പണം കരുതുന്നത് ഉത്തമമാണ്. ദാനധര്‍മ്മങ്ങള്‍ക്ക് ലക്ഷങ്ങള്‍ കണക്കെ പ്രതിഫലമുള്ള പുണ്യ പ്രദേശങ്ങളിലേക്കാണല്ലോ യാത്ര. തന്റെ സഹയാത്രികര്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം കഴിയും വിധം സഹായ സഹകരണം നല്‍കാന്‍ സാധിക്കണമെങ്കില്‍ അതിനാവശ്യമായ ധനം കൈവശമുണ്ടായിരിക്കണം. വിശിഷ്യാ ഹജ്ജ് വേളയില്‍ സ്വന്താവശ്യത്തിന് മറ്റുള്ളവരോട് യാചന നടത്തേണ്ടി വരുന്ന ദുരവസ്ഥ ഒരിക്കലുമുണ്ടാകരുത്. ആരുടെ ധന സഹായവും ഇങ്ങോട്ട് സ്വീകരിക്കാതെ പലര്‍ക്കും സഹായിക്കാന്‍ കഴിയണം എന്ന മനസ്ഥിതിയാണ് ഉണ്ടാകേണ്ടത്.

(6) കൂട്ടുകാരെ തിരഞ്ഞെടുക്കൽ

സാധാരണ യാത്രയിലെന്ന പോലെ ഹജ്ജ് യാത്രയിലും കൂടെ ആളുണ്ടാകുന്നത് ഉത്തമമാണ്. ഒറ്റക്കുള്ള ദൂരയാത്ര നല്ലതല്ല. നല്ലത് ഉപദേശിക്കുകയും തനിക്ക് ഗുണം ആശിക്കുകയും ചെയ്യുന്ന, ചീത്ത വെറുക്കുന്ന അനുയോജ്യനായ കൂട്ടുകാരനെ കണ്ടെത്തണം. അടുത്ത ബന്ധുക്കളോ, മുന്‍ പരിചയക്കാരോ ആയാല്‍ കൂടുതല്‍ നല്ലതാണ്. യാത്ര പരിചയമുള്ളവരോ പണ്ഢിതന്മാരോ ആയാല്‍ വളരെ ഉത്തമമായി.

യാത്രാ സംഘത്തില്‍ ഒന്നിലധികം പേരുണ്ടായാല്‍ അവരില്‍ അറിവും പരിചയവും ഉള്ള ഒരാളെ അമീറായി നിശ്ചയിക്കണം. അദ്ദേഹത്തെ എല്ലാവരും അനുസരിക്കേണ്ടതാണ്. യാത്രയില്‍ പ്രതിസന്ധികളും ദുര്‍ഘട സന്ദര്‍ഭങ്ങളുമുണ്ടാകും. അപ്പോഴെല്ലാം പരസ്പരം സഹകരണത്തിനും നീക്കുപോക്കുകള്‍ക്കും സന്മനസ്സുണ്ടായിരിക്കണം. കൂട്ടുകാരന്റെ ആവശ്യത്തിന് എ പ്പോഴും മുന്‍തൂക്കം നല്‍കണം. കൂടെയുള്ളവര്‍ക്ക് സേവനം ചെയ്യാന്‍ സദാ സന്നദ്ധനായിരിക്കണം. അത് ഏറ്റവും പ്രതിഫലാര്‍ഹമായ പുണ്യ കര്‍മ്മമാണ്.

സംഘമായി ഹജ്ജിനു പുറപ്പെടുന്ന പലരും പരസ്പര പെരുമാറ്റത്തില്‍ സഹകരണത്തിനു തയ്യാറാകാതെ തെറ്റിപ്പിരിയാറുണ്ട്. യാത്രാ ലക്ഷ്യം മറക്കുകയോ ക്ഷമ കൈവെടിയുകയോ ചെയ്യരുത്. വല്ല പിണക്കങ്ങളും നേരിട്ടാല്‍ അത് ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കണം. വിജയിക്കില്ലെന്ന് ബോധ്യമായാല്‍ പ്രസ്തുത കൂട്ടുകെട്ട് വേഗം പിരിയുന്നതാണുത്തമം. അല്ലാതിരുന്നാല്‍ ഹജ്ജിന്റെ പുണ്യ ദിനങ്ങളില്‍ പോലും പിണക്കവും ശണ്ഠയും നിലനില്‍ക്കാന്‍ കാരണമാകും. ഒരു സംഘം ഒന്നിച്ചാണ് യാത്രയെങ്കിലും അവനവന്റെ ആവശ്യങ്ങള്‍ക്ക് സ്വന്തം ധനം ചിലവഴിക്കാനുള്ള അധികാരമുണ്ടായിരിക്കണം. ദാനധര്‍മ്മങ്ങളിലും മറ്റും സ്വന്തം വിനിയോഗിക്കാന്‍ അതാണുത്തമം. സൌകര്യാര്‍ഥം ഭക്ഷണ പാര്‍പ്പിട ചിലവുകള്‍ ഒന്നിച്ച് വഹിച്ച് വിഹിതം വെക്കുന്നതിന് വിരോധമില്ല. അത്തരം വേളകളില്‍ സംഘത്തിലുള്ളവര്‍ അധികം ചിലവഴിച്ചാലും പൊരുത്തപ്പെടേണ്ടതാണ്. സംഘത്തിലുള്ള ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ കൂടുതല്‍ സ്വീകാര്യമുള്ളതാകാന്‍ പരസ്പരം സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യേണ്ടതാണ്.

(7) പുറപ്പെടുന്ന ദിവസം

ഹജ്ജ് യാത്ര പുറപ്പെടുന്നത് വ്യാഴാഴ്ചയായിരിക്കല്‍ സുന്നത്തുണ്ട്. മഹാനായ നബി(സ്വ) മിക്ക യാത്രകളും ആരംഭിച്ചിരുന്നത് വ്യാഴാഴ്ചയായിരുന്നു. അത് തരപ്പെട്ടില്ലെങ്കില്‍ തിങ്കളും പിന്നെ ശനിയുമാണ് നല്ലത്. വിമാന തിയ്യതിയും മറ്റും തീരുമാനിക്കാന്‍ നമുക്ക് അധികാരമില്ലാത്ത പശ്ചാതലത്തില്‍ ഏതു ദിനവും യാത്രയാകാവുന്നതാണ്. എന്നാല്‍ രാവിലെ സൂര്യനുദിച്ച് അല്‍പ്പസമയം പിന്നിട്ട ശേഷം യാത്ര ആരംഭിക്കുന്നത് സുന്നത്താണ്. വിമാന സമയം എപ്പോഴാണെങ്കിലും വീട്ടില്‍ നിന്നുള്ള ഇറക്കം രാവിലെയാകലാണുത്തമം. ‘എന്റെ സമുദായത്തിന് അവരുടെ പ്രഭാത സമയങ്ങളില്‍ നീ പുണ്യം ചെയ്യണമേ’ എന്ന് നബി(സ്വ) പ്രാര്‍ഥിച്ചിരിക്കുന്നു. നബി(സ്വ) ഏതൊരു സംഘത്തെയും യാത്രയയക്കുമ്പോള്‍ രാവിലെ അവരെ പറഞ്ഞയക്കുമായിരുന്നു.

(8) യാത്ര പറയലും പുറപ്പാടും

യാത്രാരംഭത്തില്‍ കുടുംബത്തെ വിട്ടുപിരിയുന്നതിന് മുമ്പ് രണ്ട് റക്അത് ‘യാത്ര പുറപ്പെടുമ്പോഴുള്ള സുന്നത്ത് നിസ്കാരം.’ വളരെ ബലപ്പെട്ടതാണ്. ‘യാത്രക്കാരന്‍ വീട്ടുകാര്‍ക്ക് ഉപേക്ഷിക്കുന്നതില്‍ ഏറ്റവും ഉത്തമപ്പെട്ടത് പ്രസ്തുത രണ്ട് റക്അത് നിസ്കാരമാണെന്ന് നബി(സ്വ) അരുള്‍ ചെയ്തിരിക്കുന്നു. വളരെ ആത്മാര്‍ഥമായും മനസാന്നിധ്യത്തോടെയും നിര്‍വഹിക്കേണ്ട ഈ നിസ്കാരം യാത്ര ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് ചെയ്യേണ്ടത്. ‘യാത്രക്കുവേണ്ടിയുള്ള സു ന്നത്ത് രണ്ട് റക്അത് അല്ലാഹുവിനുവേണ്ടി ഞാന്‍ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. ആദ്യറക്അത്തില്‍ ഫാതിഹക്കു ശേഷം ക്രമപ്രകാരം സൂറഃ ഖുറൈശ്, സൂറഃ അല്‍ കാഫിറൂന്‍, സൂറഃഅല്‍ ഫലഖ് എന്നീ മൂന്ന് സൂറത്തുകളും രണ്ടാം റക്അത്തില്‍ ഫാതിഹാനന്തരം ക്രമത്തില്‍ സൂറഃ ഇഖ്ലാസ്വ്, സൂറഃ നാസ് എന്നീ രണ്ട് സൂറത്തുകളും ഓതല്‍ സുന്നത്തുണ്ട്. സലാം വീട്ടിയ ശേഷം ആയത്തുല്‍ കുര്‍സിയ്യും സൂറഃ ഖുറൈശും ഓതണം. യാത്ര പുറപ്പെടുമ്പോള്‍ ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്താല്‍ വിഷമകരമായ യാതൊന്നും നേരിടുകയില്ലെന്ന് ഹദീസിലുണ്ട്. തുടര്‍ന്ന് യാത്രയിലും മറ്റും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ലഭിക്കാന്‍ വേണ്ടി മനസ്സറിഞ്ഞ് പ്രാര്‍ഥിക്കണം. “ദിക്റുകള്‍, ദുആകള്‍” എന്ന ഭാഗത്ത് ചേര്‍ത്ത പ്രാ ര്‍ഥന ഉത്തമമാണ്.

ആത്മാര്‍ഥമായി പ്രാര്‍ഥിച്ചശേഷം എഴുന്നേറ്റ് ആദ്യം വലതുകാല്‍ മുന്നോട്ടുവെച്ച് നിന്ന് “അല്ലാഹുമ്മ ഇലൈക തവജ്ജഹ്തു….” എന്നു തുടങ്ങുന്ന പ്രാര്‍ഥന (“ദിക്റുകള്‍, ദുആകള്‍”) ചൊല്ലുക. തുടര്‍ന്ന് കുടുംബക്കാര്‍, അയല്‍വാസികള്‍, സ്നേഹിതര്‍ തുടങ്ങിയവരോട് യാത്രപറയല്‍ സു ന്നത്തുണ്ട്. കൈപിടിച്ച് യാത്ര പറയുമ്പോള്‍ അസ്തൌദിഉല്ലാഹ…എന്നപ്രാര്‍ഥന (“ദിക്റുകള്‍, ദുആകള്‍”) പരസ്പരം പറയണം. യാത്ര പറയുമ്പോള്‍ തന്റെ കുടുംബത്തോട് പ്രത്യേകമായി “നിങ്ങളെ ഞാന്‍ സൂക്ഷിപ്പുവസ്തുക്കളെ പാഴാക്കാത്തവനായ അല്ലാഹുവില്‍ അര്‍പ്പിക്കുന്നു”. എന്നര്‍ഥം വരുന്ന ദിക്ര്‍ (“ദിക്റുകള്‍, ദുആകള്‍”) ചൊല്ലണം.

യാത്രയയക്കാന്‍ ചെന്നവര്‍ ഹാജിയോട് പ്രത്യേകം ദുആ ഇരക്കാന്‍ വസ്വിയ്യത്ത് ചെയ്യല്‍ നല്ലതാണ്. മഹാനായ ഉമറുല്‍ഫാറൂഖ്(റ) വിശുദ്ധ മക്കയിലേക്ക് യാത്രപോകാനുദ്ദേശിച്ചപ്പോള്‍ നബി(സ്വ)യോട് അനുവാദം തേടുകയുണ്ടായി. തദവസരത്തില്‍ നബി(സ്വ) ശിഷ്യനായ ഉമറി(റ)നോട് വിനയത്തോടെ പറഞ്ഞു: “ഞങ്ങളുടെ പ്രിയ സ്നേഹിതാ, നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെയൊന്നും മറന്നുകളയരുതേ”. യാത്രക്കാരനുവേണ്ടി യാത്ര അയക്കുന്നവര്‍ അല്ലാഹുമ്മ ത്വ്വി ലഹുല്‍…(“ദിക്റുകള്‍, ദുആകള്‍”) എന്ന് പ്രാര്‍ഥിക്കണം.

വീട്ടില്‍ നിന്ന് പുറപ്പെടാനുദ്ദേശിക്കുമ്പോള്‍ അല്ലാഹുമ്മ ഇന്നീ അഊദു മിക….…(“ദിക്റു കള്‍, ദുആകള്‍”) എന്ന് ദുആ ചെയ്യണം.ഇടതുകാല്‍ വെച്ച് പുറപ്പെടുകയും “ബിസ്മില്ലാഹി തവക്കല്‍തു അലല്ലാഹി വലാ ഹൌല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്” എന്ന ദിക്ര്‍ ചൊല്ലുകയും വേണം. ഈ ദിക്റ് എല്ലാ യാത്രക്കാര്‍ക്കും വളരെ ബലപ്പെട്ട സുന്നത്താണ്. ഇപ്രകാരം ചൊല്ലി വീട്ടില്‍ നിന്ന് യാത്ര ഇറങ്ങിയവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം ലഭിക്കുമെന്ന് നബി(സ്വ) അറിയിച്ചിരിക്കുന്നു. യാത്രക്കായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി നിന്നാല്‍ ‘കാഫിറൂന്‍, ഫത്ഹ്, ഇഖ്ലാസ്വ്, മുഅവ്വിദതൈനി, നാസ് എന്നീ അഞ്ച് സൂറത്തുകള്‍ ഓതുന്നത് നല്ലതാണ്.

യാത്ര പുറപ്പെടുമ്പോള്‍ കഴിയുന്നത്ര സംഖ്യ ധര്‍മ്മം നല്‍കല്‍ സുന്നത്താണ്. അതുപോലെ നല്ല പ്രവര്‍ത്തനങ്ങള്‍ എന്തുദ്ദേശിക്കുമ്പോഴും അതിന്റെ മുന്നോടിയായി സ്വദഖ ചെയ്യല്‍ നല്ലതാണ്. “ദാനധര്‍മ്മങ്ങള്‍ എല്ലാ വിഷമങ്ങളെയും തട്ടിമാറ്റു”മെന്ന് ഹദീസില്‍ വന്നിരിക്കുന്നു.

വാഹനത്തില്‍ കയറുമ്പോൾ

വലതുകാല്‍ എടുത്തുവെച്ച് വാഹനത്തില്‍ കയറുക. കയറുമ്പോള്‍ ബിസ്മില്ലാഹി മജ്റാഹാ…. ….…എന്ന പ്രാര്‍ഥന ചൊല്ലുക. വാഹനത്തില്‍ കയറിയിരുന്ന ശേഷം അല്‍ഹംദു ലില്ലാഹ്, സുബ്ഹാനല്ലദീ…. എന്ന പ്രാര്‍ഥന ചൊല്ലുക.

യാത്രക്കാരന്‍ പുറപ്പെടുമ്പോള്‍ യാത്രയയക്കുന്നവര്‍ ബാങ്കും ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്. യാത്രയില്‍ ഉയരത്തിലത്തുമ്പോള്‍ തക്ബീറും ഇറക്കത്തിലായാല്‍ തസ്ബീഹും വര്‍ധിപ്പിക്കല്‍ സുന്നത്താണ്. യാത്രാമധ്യേ ഒരു സ്ഥലത്ത് ഇറങ്ങുകയോ ഉദ്ദിഷ്ട സ്ഥാനത്ത് എത്തുകയോ ചെയ്താല്‍ റബ്ബി അന്‍സില്‍നീ മുന്‍സലന്‍…..എന്ന ദുആ ചൊല്ലുക.

യാത്രയിലും മറ്റുമായി വല്ല ആളുകളെയോ വിഭാഗത്തെയോ ജീവികളെയോ ഭയപ്പെട്ടാല്‍ അല്ലാഹുമ്മ ഇന്നാ നജ്അലുക…….. എന്ന ദുആ (“ദിക്റുകള്‍, ദുആക ള്‍”) ചൊല്ലുക

യാത്രക്കാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. നബി(സ്വ) പറയുന്നു: “മൂന്ന് പ്രാര്‍ഥനകള്‍ക്ക് പ്രത്യുത്തരം ലഭിക്കുമെന്നതില്‍ സംശയമില്ല. മര്‍ദ്ദിതന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന, സന്താനങ്ങള്‍ക്കെതിരില്‍ മാതാപിതാക്കന്മാരുടെ പ്രാര്‍ഥന” (തിര്‍മുദി).

തനിക്കും മാതാപിതാക്കള്‍, ഭാര്യാസന്താനങ്ങള്‍ സുഹൃത്തുക്കള്‍, മറ്റു മുസ്ലിംകള്‍ എന്നിവര്‍ ക്കെല്ലാം വേണ്ടി പ്രാര്‍ഥന വര്‍ധിപ്പിക്കല്‍ യാത്രയിലുടനീളം സുന്നത്താണ്. ഏറ്റവും പുണ്യമുള്ള ദുആഉല്‍ കര്‍ബ് (“ദിക്റുകള്‍, ദുആകള്‍”) വര്‍ധിപ്പിക്കുക. അതിപ്രകാരമാണ്.

അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്ന ആത്മാര്‍ഥ മനസ്സുമായി യാത്ര ചെയ്യുക. ഒരു കറാഹത്ത് പോലും അറിഞ്ഞുകൊണ്ട് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് മുന്നേറുക. ഈ ഹജ്ജ് യാത്ര കഴിയുന്നതോടെ പാപ പരിശുദ്ധി നേടി സ്വര്‍ഗാവകാശി ആയിത്തീരണമെന്ന് നിഷ്കളങ്കമായി ആഗ്രഹിക്കണം.

സ്നേഹിതരുമായി ശണ്ഠകൂടുകയോ ചീത്ത പറയുകയോ പരദൂഷണം, ഏഷണി മുതലായ നി ഷിദ്ധ സംസാരങ്ങളില്‍ ഇടപെടുകയോ അരുത്. ഹജ്ജ് യാത്രക്കാവശ്യമായ വസ്തുക്കള്‍ വിലക്കുവാങ്ങുമ്പോള്‍ വിലപേശുക പോലും ചെയ്യരുതെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. കാരണം ഹജ്ജില്‍ ശണ്ഠ കൂടുന്നത് ഖുര്‍ആന്‍ വിലക്കിയിരിക്കുന്നു. ശണ്ഠയിലേക്ക് നയിക്കാനിട വരുത്തുന്ന സര്‍വ്വ പ്രവണതകളില്‍ നിന്നും മാറി നില്‍ക്കണം.

യാത്രയില്‍ അമിതമായി ഭക്ഷണം കഴിക്കരുത്, വിശിഷ്യാ ഹലാലാണെന്ന് ഉറപ്പില്ലാത്ത മാംസാഹാരം പരിപൂര്‍ണമായി വര്‍ജിക്കണം. വിമാന യാത്രയില്‍ ലഭിക്കുന്ന മാംസാഹാരം മുസ്ലിംകള്‍ അറുത്തതാണെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ സസ്യാഹാരം മതിയെന്ന് വെക്കുക. ഇത് ആവശ്യപ്പെട്ടാല്‍ വിമാനത്തില്‍ ലഭിക്കുന്നതാണ്. യാത്രയിലുടനീളം വിനയം, പ്രാര്‍ഥത, ധര്‍മ്മശീലം, സഹായസഹകരണം മുതലായ സദ്ഗുണങ്ങള്‍ ശീലിക്കുക, ആഡംബരം വര്‍ജിക്കുക. യാചകരെയും ദുര്‍ബലരെയും ഭീഷണിപ്പെടുത്തുകയോ തട്ടിമാറ്റുകയോ ചെയ്യരുത്. സാധിക്കുമെങ്കില്‍ വല്ലതും സഹായിക്കുക. ഇല്ലെങ്കില്‍ നല്ല വാക്ക് പറഞ്ഞു വിടുക.

മുമ്പുകാലത്തെ അപേക്ഷിച്ച് യാത്ര ഇന്ന് ക്ളേശകരമല്ല. അന്തരീക്ഷത്തിലൂടെ ആഡംബരപൂര്‍ണമായ വിമാനങ്ങളില്‍ പറക്കുമ്പോഴും സാങ്കേതിക മേന്മയുള്ള മോട്ടോര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും സുഖസമ്പൂര്‍ണമായ ലോഡ്ജുകളില്‍ താമസിക്കുമ്പോഴുമെല്ലാം കൂടുതലായി അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും ദിക്റുകള്‍ വര്‍ധിപ്പിക്കുകയും വേണം. മുമ്പുള്ളവരുടെ ഹജ്ജ് യാത്രയുടെ ആയിരത്തിലൊന്ന് ക്ളേശം പോലും ഇന്ന് നമുക്കില്ല. അവരുടെ പ്രതിഫലത്തിലേക്കെത്താന്‍ മറ്റ് ഇബാദത്തുകള്‍ വഴി അല്ലാഹുവിലേക്കടുക്കുക മാത്രമേ പരിഹാരമുള്ളൂ.

യാത്രയില്‍ സദാ ശുദ്ധി നിലനിര്‍ത്തണം. എപ്പോഴും വുള്വൂഅ് നിലനിര്‍ത്താന്‍ ശ്രമിക്കുക. ശൌച്യം ചെയ്യാന്‍ സൌകര്യമില്ലാത്തിടങ്ങളില്‍ മൂത്രിക്കേണ്ടിവരുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കുക. ശരീരവും വസ്ത്രവും എപ്പോഴും നജസ്സില്‍ നിന്ന് മുക്തമാക്കുക. ശുദ്ധമായ മനസ്സും പരിശുദ്ധമായ ശരീരവുമായി സര്‍വ്വാധിനാഥനായ റബ്ബിനെ വാഴ്ത്തിക്കൊണ്ട് യാത്ര മുന്നേറുക. താന്‍ ലക്ഷ്യം വെക്കുന്ന ചരിത്രഭൂമികളുടെ മഹിതമായ പൈതൃകവും പാരമ്പര്യവും മനസ്സില്‍ അയവിറക്കി തല്‍സ്ഥാനങ്ങളില്‍ സുരക്ഷിതമായെത്തിച്ചേരാന്‍ മനം നൊന്ത് അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക.