മിനായില്‍ എത്തിയാല്‍

മിനാപ്രദേശം ചരിത്രമുറങ്ങുന്ന ഭൂമിയാണ്. മഹാന്മാരായ പ്രവാചകന്മാര്‍ അല്ലാഹുവിന്റെ കല്‍പ്പനക്കു വഴങ്ങി ത്യാഗചരിത്രങ്ങള്‍ രചിച്ച പുണ്യഭൂമിയാണത്. നബി ഇബ്രാഹിമി ന്റെയും(അ) പുത്രന്‍ ഇസ്മാഈലി(അ)ന്റെയും ത്യാഗസുരഭിലമായ പരീക്ഷണങ്ങള്‍ നടന്ന ഇതിഹാസ മണ്ണ്. മിനായില്‍ കടന്നാല്‍ അല്ലാഹുമ്മ ഹാദിഹീ മിനന്‍…… എന്ന ദിക്റ് ചൊല്ലല്‍ സുന്നത്തുണ്ട്.

മിനയില്‍ ഇറങ്ങിയാല്‍ ദുല്‍ഹജ്ജ് എട്ടിന്റെ ളുഹ്ര്‍, അസ്വ്ര്‍, മഗ്രിബ്, ഇശാഅ്, പിറ്റേ ദിവസത്തെ സ്വുബ്ഹി എന്നിങ്ങനെ അഞ്ചു നിസ്കാരങ്ങള്‍ അവിടെവെച്ച് നിര്‍വഹിക്കല്‍ സുന്നത്താണ്. സാധിക്കുമെങ്കില്‍ മിനയിലെ ജംറത്തുല്‍ ഊലായുടെ അടുത്തുള്ള മസ്ജിദുല്‍ ഖൈഫില്‍ വെച്ച് നിസ്കരിക്കലാണുത്തമം.

ഈ പള്ളിയില്‍വെച്ചാണ് നബി(സ്വ) പ്രസ്തുത അഞ്ചുവഖ്ത് നിസ്കരിച്ചത്. മൂസാനബി(അ) ഉള്‍പ്പെടെ എഴുപത് നബിമാര്‍ ഇവിടെവെച്ച് നിസ്കരിച്ചതായും എഴുപത് നബിമാരുടെ മഖ്ബറകള്‍ ഇവിടെയാണെന്നും റിപ്പോര്‍ട്ടുകളില്‍ വന്നിരിക്കുന്നു.

മിനയില്‍ മുത്വവ്വിഫ് ഒരുക്കിയിട്ടുള്ള തമ്പുകളില്‍ വളരെ അച്ചടക്കത്തോടെയും കരുതലോടെയും താമസിക്കുക. ഇപ്പോള്‍ നാം താമസിക്കുന്ന ഇതേ തമ്പില്‍ തന്നെയാണ് പെരുന്നാള്‍ ദിവ സം മുതല്‍ വീണ്ടും മൂന്നു ദിവസത്തോളം താമസിക്കുക. തമ്പുകളില്‍ വളരെ സൂക്ഷിച്ചു പെരുമാറണം. അത്യുഷ്ണമേഖല ആയതിനാല്‍ തീ ആളിപ്പടരുക സ്വാഭാവികമാണ്. അടുപ്പില്‍ നി ന്നും പുകച്ചുരുളുകളില്‍ നിന്നും ഉയരുന്ന ഒരു ചെറിയ തീപ്പൊരി ലക്ഷങ്ങളെ അപകടപ്പെടുത്താന്‍ കാരണമായേക്കും.

തമ്പുകളില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതും പുകവലിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇവ ചെയ്യുന്നവരെ പിടികൂടാന്‍ അവിടെ ഉദ്യോഗസ്ഥന്മാരുണ്ടാകും. വളരെ രഹസ്യമായി ചെയ്താലും പിടിക്കപ്പെടും. നിമിഷ നേരത്തെ അശ്രദ്ധകൊണ്ട് ആയിരങ്ങളുടെ ജീവന്‍ നശിക്കാനിടയാകുമെന്ന് ഓര്‍ക്കണം. ഒരു മുത്വവ്വിഫിന്റെ എല്ലാ ഹാജിമാര്‍ക്കും കൂടി ഭക്ഷണം പാകം ചെയ്യാന്‍ സൌകര്യപ്പെടുത്തിയ ഒന്നോ രണ്ടോ സ്ഥലങ്ങളുണ്ടായിരിക്കും. അവിടെവെച്ച് പരസ്പരം സഹകരിച്ചു വേണം ആയിരങ്ങള്‍ക്കു ആഹാരം പാകം ചെയ്യാന്‍. പ്രാഥമികാവശ്യങ്ങള്‍ക്കായി ഇരുപത് മുറികള്‍ വീതമുള്ള ഒന്നോ രണ്ടോ ബാത്റൂമുകള്‍ ഓരോ മുത്വവ്വിഫിന്റെ പരിധിയിലുമുണ്ടാകും. ഇവിടെയും വേണം നല്ലക്ഷമയും സഹകരണവും. അടുത്ത കാലത്തായി മിനയില്‍ വെള്ളത്തിന് യാതൊരു ക്ഷാമവും അനുഭവപ്പെടാറില്ല. സമുദ്രജലം ശുദ്ധിചെയ്തു വമ്പിച്ച തോതില്‍ മിനായില്‍ എത്തിക്കുന്നു. മിനയുടെ നീളത്തില്‍ കാല്‍നടക്കാര്‍ക്കുവേണ്ടി നിര്‍മിച്ച ത്വരീഖുല്‍ മുശാത്തില്‍ നിരവധി കക്കൂസുകളും കുളിപ്പുരകളുമുണ്ട്. സഊദി സര്‍ക്കാര്‍ ഹാജിമാരുടെ സൌകര്യങ്ങളില്‍ വളരെ ഉദാരനയം സ്വീകരിച്ചിരിക്കുന്നു.

മറ്റുള്ളവര്‍ അനധികൃതമായി കടന്നുവന്ന് ശല്യം ചെയ്യാതിരിക്കുന്നതിനും ഉള്ള സൌകര്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നതിനും വേണ്ടി തമ്പുകളിലേക്ക് മറ്റുള്ളവരുടെ പ്രവേശനം കര്‍ശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു. ഹാജിമാരുടെ സൌകര്യം മാത്രം കണക്കിലെടുത്ത് മുത്വവ്വിഫുമാര്‍ നടത്തുന്ന ഇത്തരം സംവിധാനങ്ങളോട് പൂര്‍ണമായും സഹകരിക്കണം.

ഓരോ മുത്വവ്വിഫിനും മിനയില്‍ നിശ്ചിത സ്ഥാനങ്ങള്‍ ഹജ്ജ് മന്ത്രാലയം ഓരോ വര്‍ഷവും മാറിമാറി നിര്‍ണയിച്ചു നല്‍കുന്നു. ഇതിനാല്‍ ജംറകളുടെ ദൂരം പല വര്‍ഷങ്ങളിലും മാറിവരാറുണ്ട്. മിനയിലെ മസ്ജിദുല്‍ ഖൈഫില്‍ വെച്ച് നിസ്കരിക്കുക എന്നത് പലപ്പോഴും തരപ്പെടുകയില്ല. ദീര്‍ഘദൂരം നടക്കേണ്ടതിനു പുറമെ, കാലുകുത്താന്‍ സ്ഥലമില്ലാത്തത്ര തിരക്കായിരിക്കും അവിടെ. എപ്പോഴും സാധ്യമായില്ലെങ്കിലും ഒരിക്കലെങ്കിലും അവിടെപ്പോകേണ്ടതും നബി(സ്വ) നിസ്കരിച്ച സ്ഥലത്ത് നിസ്കരിക്കാന്‍ ശ്രമിക്കേണ്ടതുമാണ്.

യാത്രമുറിഞ്ഞവര്‍ക്ക് മിനയിലും അറഫയിലുമൊന്നും ജംഉം ഖസ്വ്റും ആക്കി നിസ്കരിക്കാന്‍ പാടില്ല. അവര്‍ അതത് സമയങ്ങളില്‍ പൂര്‍ത്തിയാക്കിത്തന്നെ നിസ്കരിക്കണം. ഹജ്ജ് കഴിഞ്ഞ് മക്കയില്‍ നാലുദിവസം താമസിക്കാതെ നാട്ടിലേക്കോ മദീനയിലേക്കോ മറ്റും പുറപ്പെടുമെന്ന കരുത്ത് മിനായിലേക്ക് പുറപ്പെടുമ്പോള്‍ ഉള്ളവരെ യാത്രക്കാരനായി ഗണിക്കുന്നതും ജംഉം ഖസ്വ്റും അനുവദനീയവുമാണെന്ന് ഇമാം നവവി(റ) വിവരിച്ചിട്ടുണ്ട്. നിര്‍ബന്ധ ത്വവാഫിനു മക്കയിലേക്ക് തിരിച്ചുവരുന്നത് കൊണ്ട് യാത്ര മുറിയുകയില്ല. അതുപോലെ ഹജ്ജടുപ്പിച്ച് മദീനയില്‍ നിന്നോ മറ്റോ മക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നാലുദിവസം മക്കയില്‍ താമസം വരുന്നില്ലെങ്കില്‍ ഹജ്ജിന്റെ സ്ഥലങ്ങള്‍ ലക്ഷ്യം വെച്ച് പുറപ്പെട്ടാല്‍ അവര്‍ക്കും യാത്രക്കാരന്റെ ആനുകൂല്യമാകാം. നാലുദിവസത്തിലധികം തങ്ങാത്തത് കൊണ്ട് യാത്ര അവസാനിക്കുന്നില്ല. നിസ്കാരത്തിന്റെ ഈ ആനുകൂല്യം അയ്യാമുത്തശ്രീഖില്‍ മിനയില്‍ താമസിക്കുമ്പോഴും അറഫയിലും ബാധകമാണ്. മേല്‍ പറയപ്പെട്ടവര്‍ക്ക് മിനയിലും അറഫയിലുമെല്ലാം വെച്ച് ജംഉം ഖസ്വ്റും ആക്കി നിസ്കരിക്കാവുന്നതാണ്.

മിനയില്‍ താമസിക്കുന്ന സമയമത്രയും പരിപൂര്‍ണ ഇബാദത്തുകളില്‍ കഴിഞ്ഞുകൂടണം. അടുത്തദിവസം അറഫയാണെന്നും അവിടേക്ക് പ്രവേശിക്കും മുമ്പു തന്നെ ഭക്തിധന്യമായി മനസ്സിനെയുംപ ാപവിമുക്തമായി ദേഹത്തെയും സജ്ജമാക്കണമെന്നും പ്രതിജ്ഞ ചെയ്തിരിക്കണം. അറഫാ രാവിന് ആരാധനകള്‍ക്ക് വളരെ ശ്രേഷ്ഠതയുണ്ട്. എല്ലാ പുണ്യങ്ങളും വാരിക്കൂട്ടാന്‍ എല്ലാവരും ഉത്സാഹിക്കണം. അറഫാദിനത്തിലെ ഇബാദത്തുകളെക്കുറിച്ചും മറ്റും വിവരിക്കുന്ന പണ്ഢിതന്മാരുടെ വിജ്ഞാന സദസ്സുകള്‍ ഈ രാത്രിയില്‍ ചില തമ്പുകളില്‍ നടക്കാറുണ്ട്. നമ്മുടെ വിശ്വാസവും കര്‍മ്മവും വികലമാക്കുന്ന ബിദഈ പ്രസ്ഥാനക്കാരുടെ സദസ്സുകളില്‍ പെട്ട് വഞ്ചിതരാകുന്നത് സൂക്ഷിക്കണം. ദുല്‍ഹജ്ജ് ഒമ്പതിന് പ്രഭാതമായാല്‍ അറഫയിലേക്ക് പുറപ്പെടാന്‍ മനസ്സാ സജ്ജമായിത്തീരണം.