മസ്ജിദുന്നബവി

   ഹിജ്റയുടെ സന്ദര്‍ഭത്തില്‍ നബി(സ്വ) മദീനാശരീഫില്‍ എത്തിയപ്പോള്‍ ഒട്ടകം ആദ്യമായി മുട്ടുകുത്തിയ സ്ഥലത്താണ് അവിടുന്ന് മസ്ജിദുന്നബവി സ്ഥാപിച്ചത്. ഒട്ടകം രണ്ടാമത് മുട്ടുകുത്തിയ അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടിലാണ് നബി(സ്വ) ഒരു വര്‍ഷത്തോളം താമസിച്ചത്.

ആദ്യമായി ഒട്ടകം മുട്ടുകുത്തിയ ആ സ്ഥലം ബനൂനജ്ജാര്‍ ഗോത്രക്കാരുടെ വശമായിരുന്നു. അവര്‍ സ്ഥലം ദാനം നല്‍കാന്‍ തയ്യാറായെങ്കിലും അത് സ്വീകരിക്കാതെ നബി(സ്വ) വിലകൊടുത്തുവാങ്ങുകയും പള്ളി പണിയുകയും ചെയ്തു. ഹിജ്റ ഏഴാം വര്‍ഷം ഖൈബര്‍ യുദ്ധം കഴിഞ്ഞുവന്നശേഷം നബി(സ്വ) തന്നെ പള്ളി അല്‍പ്പം വിപുലീകരിക്കുകയുണ്ടായി. പില്‍ക്കാലത്ത് പള്ളി വിപുലീകരിക്കുന്നവര്‍ക്കുള്ള സന്ദേശമെന്നോണം നബി(സ്വ) അപ്പോള്‍ പറഞ്ഞതായി ഒരു ഹദീസ് ഇപ്രകാരമുണ്ട്. ‘എന്റെ പള്ളി (യമന്‍ തലസ്ഥാനമായ) സ്വന്‍ആഅ് വരെ നീട്ടിയെടുത്താലും അതെല്ലാം എന്റെ പള്ളി തന്നെയാണ്’.

പില്‍ക്കാലത്ത് വിപുലീകരിക്കപ്പെട്ട പള്ളിയുടെ ഭാഗങ്ങള്‍ക്ക് നബി(സ്വ)യുടെ പള്ളിയുടെ സ്ഥാനവും അവിടെ നിസ്കരിക്കുന്നവര്‍ക്ക് ആ പ്രതിഫലവും ലഭിക്കുമെന്ന് ഈ ഹദീസടിസ്ഥാനത്തില്‍ ചില പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യുടെ കാലത്തുണ്ടായിരുന്ന പള്ളിക്കു മാത്രമാണ് മസ്ജിദുന്നബവിയുടെ പൂര്‍ണ മഹത്വമുള്ളത് എന്നാണ് പ്രബലാഭിപ്രായം.

പിന്നീട് ഹിജ്റ 17ല്‍ ഉമര്‍ഫാറൂഖ്(റ) അല്‍പ്പം വിപുലീകരിച്ചു. തുടര്‍ന്ന് ഹിജ്റ 29ല്‍ ഖലീഫ ഉസ്മാന്‍(റ) വിപുലപ്പെടുത്തി. അദ്ദേഹം സ്ഥാപിച്ച മിഹ്റാബിലാണ് ഇപ്പോള്‍ ഇമാം നിസ്കാരത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് ഹി. 88ല്‍ അമവീ ഖലീഫ വലീദുബിന്‍ അബ്ദുല്‍മലിക് അദ്ദേഹത്തിന്റെ മദീനയിലെ ഗവര്‍ണറായിരുന്ന ഉമറുബിന്‍ അബ്ദുല്‍അസീസി(റ)ന്റെ നേതൃത്വത്തില്‍ വിപുലീകരിച്ചു. അക്കാലത്ത് ഖബറുശ്ശ്രീഫിന്റെ ഭാഗത്ത് കിള കീറിയപ്പോള്‍ യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ ഉമര്‍ ഫാറൂഖി(റ)ന്റെ കാല്‍ പ്രത്യക്ഷപ്പെട്ട സംഭവം സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.

പിന്നീട് ഹി. 161ല്‍ ഖലീഫ മഹ്ദീ മന്‍സ്വൂറും ഹി. 888ല്‍ സുല്‍ത്വാന്‍ ഖായിത്തബായിയും ഹി. 1265ല്‍ സുല്‍ത്വാന്‍ അബ്ദുല്‍ മജീദ് ഖാന്‍ ഉസ്മാനിയും നബി(സ്വ)യുടെ പള്ളി വിപുലീകരിച്ചിട്ടുണ്ട്.

നബി(സ്വ) നിര്‍മ്മിച്ച പള്ളിയുടെ വ്യാപ്തി 2475 ച. മീറ്ററായിരുന്നു. ഉമര്‍(റ) വര്‍ധിപ്പിച്ചത് 1100 ച. മീറ്ററും ഖലീഫ ഉസ്മാന്‍(റ) 496 മീറ്ററും ഖലീഫ വലീദ് 2369 മീറ്ററും ഖലീഫ മഹ്ദി 2450 മീറ്റ റും ഖായിത്തബായ് 120 മീറ്ററും അബ്ദുല്‍മജീദ് ഖാന്‍ 1293 ച. മീറ്ററുമാണ് വികസിപ്പിച്ചത്. ആ കെ 10303 ച. മീറ്ററായിരുന്ന പള്ളി സഊദ് രാജാവിന്റെ കാലത്ത് വിപുലമായി വികസിക്കപ്പെടുകയുണ്ടായി അദ്ദേഹം 6024 ചി.മീറ്റര്‍ കൂടി വികസിപ്പിച്ചതോടെ പള്ളിയുടെ വ്യാപ്തി ആകെ 16327 ച. മീറ്ററായിത്തീര്‍ന്നു.

എന്നാല്‍ മുന്‍കാല വികസനങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഫഹദ് രാജാവ് വമ്പിച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. പ്രസ്തുത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ വിപുലമായ സൌകര്യങ്ങള്‍ ഇന്നുണ്ട്. ഫഹ്ദിന്റെ വികസനത്തില്‍ ഭൂഗര്‍ഭനിലക്ക് 79000 ച.മീറ്ററും അടിനിലത്തിന് 82000 ചി. മീറ്ററും ഒന്നാം നിലക്ക് 67000 ചി. മീറ്ററും വ്യാപ്തിയുണ്ട്. ഇപ്പോല്‍ ലക്ഷങ്ങള്‍ക്ക് സൌകര്യാനുസരണം നിസ്കരിക്കാനുള്ള വിശാലതയുണ്ട്.

മസ്ജിദുന്നബവിയുടെ ശ്രേഷ്ഠത

   മക്കയിലെ മസ്ജിദുല്‍ ഹറാം കഴിച്ചാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള പള്ളി മസ്ജിദുന്നബവി ആകുന്നു. നബി(സ്വ) പറയുന്നു: “എന്റെ ഈ പള്ളിയില്‍വെച്ച് നിസ്കരിക്കുന്നത് മസ്ജിദുല്‍ ഹറാമല്ലാത്ത മറ്റു പള്ളികളില്‍ വെച്ച് ആയിരം തവണ നിസ്കരിക്കുന്നതിന് തുല്യമാണ്” (ബുഖാരി, മുസ്ലിം).

മദീനാപള്ളിയില്‍വെച്ച് നാല്‍പ്പത് ജമാഅത്തുകളില്‍ സംബന്ധിക്കുന്നതിന് പ്രത്യേക പുണ്യമുണ്ടെന്ന് നബി(സ്വ) അരുളിയിരിക്കുന്നു. ‘ഒരാള്‍ ഒരു വക്തും ഒഴിവാകാതെ പൂര്‍ണമായ നാല്‍ പത് വഖ്ത് നിസ്കാരം എന്റെ പള്ളിയില്‍ നിസ്കരിച്ചാല്‍ നരകത്തെ തൊട്ടും ശിക്ഷകളെ തൊ ട്ടും കപടവിശ്വാസത്തെ തൊട്ടും രക്ഷപ്പെട്ടതായി എഴുതപ്പെടുന്നതാണ്’ (അഹ്മദ്, ത്വബ്റാനി).

ലോകത്ത് മറ്റൊരു സ്ഥലത്തിനുമില്ലാത്ത പ്രത്യേകതകള്‍ പ്രഖ്യാപിക്കപ്പെട്ട റൌളാശരീഫ് എന്ന പേരിലറിയപ്പെടുന്ന സ്ഥലം ഈ പള്ളിയിലാണ്. റസൂല്‍(സ്വ)യുടെ ഖബറിനും മിമ്പറിനും ഇടക്കുള്ള സ്ഥലമാണത്. റൌളാശരീഫില്‍ വെച്ച് പരമാവധി നിസ്കരിക്കാനും പ്രാര്‍ഥിക്കാനും ഉത്സാഹിക്കണം. ഈ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന 19 തൂണുകള്‍ക്ക് വെള്ള പെയിന്റടിച്ചു പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്.