നഗരങ്ങളുടെ മാതാവ്

ഹറമിന്റെ അതിരുകള്‍

വിശുദ്ധ മക്കയെക്കുറിച്ച് പഠിക്കുമ്പോള്‍ പരിശുദ്ധ ഹറമിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് മനസ്സിലാക്കുന്നത് നല്ലതാണ്. ഏറ്റവും മധ്യത്തിലായി കഅ്ബാശരീഫ് സ്ഥിതിചെയ്യുന്നു. അതിനുചുറ്റും മേല്‍പ്പുരയില്ലാതെ തുറസ്സായി കിടക്കുന്ന ഭാഗമുണ്ട്. ഇതിന് മത്വാഫ് അഥവാ ത്വവാഫ് ചെയ്യുന്ന സ്ഥലം എന്നു പറയുന്നു. പ്രസ്തുത സ്ഥലവും അതിനു ചുറ്റുമുള്ള നിശ്ചിതസ്ഥലവും മസ്ജിദുല്‍ ഹറാം ആണ്. പള്ളിക്കും പള്ളിയുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന പ്രത്യേക അതിരുകള്‍ നിശ്ചയിക്കപ്പെട്ട പ്രദേശത്തിനുമുള്ള പേരാണ് ഹറം എന്നത്. അത് വളരെ വിസ്തൃതിയുള്ളതും അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതുമാണ്.

ഇമാം ത്വബ്രി(റ) പറയുന്നു: “ഹറമിന്റെ അതിരുകള്‍ മഹാനായ മലക്ക് ജിബ്രീല്‍(അ) സ്ഥാപിക്കുകയുണ്ടായി. പിന്നീട് നബി(സ്വ)യുടെ പിതാമഹനായ ഖുസ്വയ്യ് എന്നവര്‍ പ്രസ്തുത അതിരുകള്‍ പുനഃപ്രതിഷ്ഠിച്ചു. പിന്നീട് റസൂല്‍(സ്വ) മക്കാ ഫത്ഹ് നടന്ന വര്‍ഷത്തില്‍ പ്രസ്തുത അതിര്‍ത്തികള്‍ തമീമുബ്നു ഉസൈദ്(റ) എന്ന സ്വഹാബിയെ ചുമതലപ്പെടുത്തി പുനഃസ്ഥാപിക്കുകയുണ്ടായി.’ പില്‍ക്കാലത്ത് ഉമര്‍ഫാറൂഖ്(റ) നാലു ഖുറൈശീ പ്രമുഖരെ പറഞ്ഞയച്ചു. ഹറമിന്റെ അതിരുകള്‍ക്ക് നല്ല അടയാളങ്ങള്‍ സ്ഥാപിച്ചു. മുആവിയ(റ)യുടെ കാലത്തും ഖലീഫ അബ്ദുല്‍ മലികിന്റെ ഭരണകാലത്തും പഴയ അതിരുകള്‍ ഒന്നുകൂടി വ്യക്തമായി സ്ഥാപിക്കുകയുണ്ടായി.

സഊദി അറേബ്യയുടെ മുന്‍ ഭരണാധികാരി ഖാദിമുല്‍ ഹറമൈനിശ്ശരീഫൈന്‍ മലിക് ഫ ഹദ് പ്രത്യേക താത്പര്യമെടുത്ത് പ്രമുഖ പണ്ഢിതസഭയുടെ നിര്‍ദ്ദേക പ്രകാരം ഏറ്റവും വ്യക്തമായ അടയാളങ്ങള്‍ ഹറം അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്നു. വിശുദ്ധ ഹറമിന്റെ അതിര്‍ത്തി ഏറ്റവും കൂടുതല്‍ അകന്നുനില്‍ക്കുന്നത് പടിഞ്ഞാറു ഭാഗത്തുകൂടി ജിദ്ദാവഴി മക്കയിലേക്ക് പ്രവേശിക്കുന്നിടത്താണ്. പ്രസ്തുത അതിര്‍ത്തിയില്‍ നിന്ന് കഅ്ബാശരീഫിലേക്ക് പതിനെട്ട് മൈല്‍ ദൂരമാണുള്ളത്. ഹുദൈബിയ എന്നും ശുമൈസി എന്നും ഈ സ്ഥലത്തിന് പേരുണ്ട്. ജിദ്ദ റോഡില്‍ മക്കയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രൌഢഗംഭീരമായ ഹറം അതിര്‍ത്തി സൌധം യാത്രക്കാരുടെ ദൃഷ്ടിയില്‍ പെടുന്നതാണ്.

വിശാലമായ മക്കാ ജിദ്ദാ റോഡിനു മുകള്‍ ഭാഗത്ത് കമാനരൂപത്തില്‍ നിര്‍മിക്കപ്പെട്ട പ്രസ് തുത ഗൈറ്റ് ശില്‍പ്പഭംഗി നിറഞ്ഞ പടുകൂറ്റന്‍ കവാടമാണ്. അതിന്മേല്‍ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു. പ്രസ്തുത കവാടം എത്തിക്കഴിഞ്ഞാല്‍ തുടര്‍ ന്നുള്ള പതിനെട്ട് മൈലുകള്‍ വിശുദ്ധ ഹറം ഭൂമിയിലൂടെയാണ് യാത്രക്കാരന്‍ സഞ്ചരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതോടെ പ്രത്യേക ദിക്റുകളും ദുആകളും നിര്‍വഹിക്കേണ്ടതുണ്ട്.

ഹറം ശരീഫിന്റെ മറ്റു അതിരുകളും കഅ്ബാ ശരീഫിലേക്കുള്ള ദൂരവും ഇനി പറയും പ്ര കാരമാണ്. കിഴക്ക്: അറഫ റോഡ് വഴി സുമാര്‍ പതിനൊന്ന് മൈല്‍ ദൂരെ വാദി നമിറയിലാണിത്. അറഫാ മൈതാനം ഹറമിനു പുറത്താണ്. തെക്ക്: നജ്ദ്, ഇറാഖ് ഭാഗത്ത് ഏഴ് മൈല്‍ ദൂരെ. വടക്ക്: ജഅ്റാന വഴിക്ക് ഒമ്പത് മൈല്‍ അകലെ ജാദത്ത് എന്ന സ്ഥലത്താണ് അതിരുള്ളത്. വടക്കു പടിഞ്ഞാറ്: തന്‍ഈം ഭാഗത്ത്. മൂന്നു മൈല്‍ ദൂരമാണ് ഈ വഴിയിലൂടെ അതിര്‍ത്തിയിലേക്കുള്ളത്.

മേല്‍പ്പറഞ്ഞ അതിരുകള്‍ക്ക് പുറത്ത് എവിടെ വെച്ചും ഉംറക്ക് ഇഹ്റാം ചെയ്യാവുന്നതാണ്. ജിഅ്റാനത്ത് എന്ന സ്ഥലത്ത് പോയാണ് നബി(സ്വ) ഉംറക്ക് ഇഹ്റാം ചെയ്തത്. അതിനാല്‍ ഏറ്റവും നല്ലത് അവിടെ വെച്ച് ഇഹ്റാം ചെയ്യുന്നതാണ്. രണ്ടാം സ്ഥാനം തന്‍ഈമിനാണ്. ആഇശബീവി(റ) ഇവിടെ പോയാണ് ഉംറക്ക് ഇഹ്റാം ചെയ്തത്. ഹറമിന് പുറത്തുള്ള മറ്റെല്ലാ സ്ഥലവും പ്രതിഫലത്തില്‍ സമമാണ്. എന്നാല്‍ ഹറം അതിരുകളില്‍ ഏറ്റവും ദൂരം കുറഞ്ഞ തന്‍ഈം പ്രദേശത്തേക്കാണ് അധികമാളുകളും ഉംറക്ക് ഇഹ്റാം ചെയ്യാനുദ്ദേശിച്ച് പോകാറുള്ളത്. അവിടെ മസ്ജിദ് ആഇശ എന്ന പേരില്‍ വിശാലമായ പള്ളിയും കുളിക്കാ നും മറ്റുമുള്ള സൌകര്യങ്ങളുമുണ്ട്.

മക്കയിലേക്ക്

ജിദ്ദയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമാണ് മക്കയിലേക്കുള്ളത്. ഇരുപത് കിലോമീറ്റര്‍ ദൂരം ബാക്കിയുള്ളപ്പോള്‍ ഹറം അതിര്‍ത്തിയിലെത്തും. മദീന വഴി വരുമ്പോള്‍ വെറും മൂന്നു മൈല്‍ ദൂരം മാത്രം ബാക്കിയുള്ളപ്പോള്‍ തന്‍ഈമിന്റെ ഭാഗത്തുള്ള വടക്കു പടിഞ്ഞാറ് അതിര്‍ത്തിയിലെത്തും. ബസ്സില്‍വെച്ച് തല്‍ബിയത്തും ദിക്റും ദുആയും സ്വലാത്തും അധികരിപ്പിക്കുക. വിശുദ്ധ ഭൂമിയിലേക്കടുക്കും തോറും ഭക്തിയും ആദരവും വര്‍ധിക്കണം.

മക്കയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കുളിക്കല്‍ ബലമായ സുന്നത്തുണ്ട്. “മക്കത്ത് കടക്കാ ന്‍ കുളിക്കുന്നു” എന്ന് കരുതണം. ജര്‍വലിലെ ബീര്‍ ത്വുവായില്‍ വെച്ചാണ് നബി(സ്വ)കുളിച്ചത്. ഈ കുളി വളരെ പ്രധാനമാണ്. ഇടക്കുവെച്ചുള്ള കുളി പ്രയാസമായതിനാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കുളിക്കാം. ഈ നിയ്യത്തുണ്ടായാല്‍ മതി. വളരെ വിനയവും ഭയഭക്തിയും ഹൃദയസാന്നിധ്യവും കാണിച്ച് താഴ്മയോടെയാണ് വിശുദ്ധ മക്കയിലേക്ക് പ്രവേശിക്കേണ്ടത്. വാഹനത്തിലായാലും ഈ മര്യാദകളെല്ലാം പാലിക്കണം. മക്കയിലെ വീടുകള്‍ കാണാന്‍ തുടങ്ങുമ്പോള്‍ അല്ലാഹുമ്മജ്അല്‍ ലീ ബിഹാ…..എന്ന ദുആ (“ദിക്റ് ദുആകള്‍”) സുന്നത്തുണ്ട്.

മസ്ജില്‍ ഹറാമില്‍ പ്രവേശിക്കല്‍

കഅ്ബാശരീഫിന്റെ ചുറ്റുമുള്ള പള്ളിയാണ് മസ്ജിദുല്‍ ഹറാം. മത്വാഫും അതിലുള്‍പ്പെടും. ഭൂമിയിലെ ഏറ്റവും വിശുദ്ധങ്ങളായ മൂന്ന് പള്ളികളില്‍ ഒന്നാം സ്ഥാനം മസ്ജിദുല്‍ ഹറാമിനാണ്. അവിടെവെച്ചുള്ള ഇബാദത്തുകള്‍ക്ക് മറ്റു പള്ളികളില്‍ ചെയ്യുന്നതിനെക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് ശ്രേഷ്ഠതയുണ്ട.് നബി(സ്വ)യുടെ കാലത്തും സ്വിദ്ദീഖി(റ)ന്റെ കാലത്തും പള്ളിക്ക് ഭിത്തികളുണ്ടായിരുന്നില്ല. ഉമര്‍(റ) പള്ളി വിശാലമാക്കി ചുറ്റും മതില്‍ നിര്‍മിക്കുകയുണ്ടായി. പിന്നീട് ഖലീഫ ഉസ്മാന്‍(റ) വിശാലമായി വിപുലീകരിച്ചു.

മത്വാഫിന്റെ ചുറ്റുഭാഗത്തും ഇന്നുകാണുന്ന പഴയഭാഗങ്ങള്‍ ഉസ്മാനിയ്യാ ഭരണകൂടം നിര്‍മിച്ചവയാണ്. ഫഹദ്ബിന്‍ അബ്ദുല്‍ അസീസ് ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മക്കാ മദീനാ ഹറമുകളില്‍ ചെയ്തിരിക്കുന്നു. അത്യന്താധുനിക സൌ കര്യങ്ങളും വിസ്മയാവഹമായ വിശാലതയുമുള്ള വിപുലീകരണം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഹി. നാലാം വര്‍ഷം ഉമര്‍(റ), 26ല്‍ ഉസ്മാനുബ്നു അഫ്ഫാന്‍(റ), 65ല്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ), 91ല്‍ വലീദുബ്നു അബ്ദുല്‍മലിക്(റ), 137ല്‍ മന്‍സ്വൂര്‍ രാജാവ്, 160ല്‍ മഹ്ദി രാജാവ്, 284ല്‍ മുഅ്ളിദ് രാജാവ്, 306ല്‍ മുഖ്തദിര്‍ രാജാവ്, 1357ല്‍ അബ്ദുല്‍ അസീസ് രാജാവ്, 1409ല്‍ ഫഹദ് രാജാവ് എന്നിങ്ങനെയാണ് വികസന പ്രവര്‍ത്തനങ്ങളുടെ കാലക്രമം. പ്രധാനപ്പെട്ട വാതിലുകള്‍ 95, മിനാരങ്ങള്‍ 9, ഓരോ മിനാരത്തിനും 89 മീറ്റര്‍ ഉയരം, 9,14,000 പേര്‍ക്ക് ഇരുനിലകളിലും ടെറസിന് മുകളിലും അകത്തും പുറത്തുമായി നിസ്കരിക്കാവുന്ന രൂപമാണിപ്പോള്‍. അതിനാവശ്യമായ സാധാരണ കോണികളും ഇലക്ട്രിക് കോണികളും ധാരാളം ബാത്ത് റൂമുകളും ടാപ്പുകളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

കിഴക്കുവശത്ത് സ്വഫാമലയുടെ ഭാഗത്തുള്ള ബാബുസ്സലാമില്‍ കൂടി പള്ളിയില്‍ പ്രവേശിക്കല്‍ സുന്നത്താണ്. പഴയകാലത്തുണ്ടായിരുന്ന ബാബു ബനീശൈബയുടെ നേരെയാണ് ബാബുസ്സലാം. അവിടെ പേരെഴുതിവെച്ചിട്ടുണ്ട്. ഏതുഭാഗത്തുനിന്നു വരുന്നവര്‍ക്കും ഈ കവാടത്തിലൂടെ പ്രവേശിക്കലാണ് സുന്നത്ത്. ഈ വഴിക്ക് പ്രവേശിച്ചാല്‍ ത്വവാഫ് തുടങ്ങേണ്ട ഹജറുല്‍ അസ്വദിന്റെ നേരെയെത്താനും സൌകര്യമാണ്. ബാബുസ്സലാമിലൂടെ വലതുകാല്‍വെച്ച് പള്ളിയിലേക്ക് കയറുമ്പോള്‍ അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം…… (“ദിക്റ് ദുആകള്‍”) എന്ന് പറയണം. ബാബുസ്സലാമിലൂടെ പ്രവേശിക്കുന്നത് സ്വഫാ മര്‍വക്കിടയില്‍ സഅ്യിന്റെ നടപ്പാതയിലേക്കാണ്. മറ്റുള്ളവരെ ശല്യം ചെയ്യാതെ മുറിച്ചുകടന്ന് താഴ്മയോടെയും വണക്കത്തോടെയും മുന്നോട്ടുനീങ്ങണം.

മസ്ജിദുല്‍ ഹറാം

കഅ്ബാലയത്തിന് ചുറ്റുമുള്ള മതാഫും അതിനെ വലയം ചെയ്തു നില്‍ക്കുന്ന പള്ളിയുമാണ് മസ്ജിദുല്‍ ഹറാം. പ്രതിഫലത്തില്‍ ഏറ്റം കൂടുതല്‍ ലഭിക്കുന്നതും ലോകത്താദ്യമായി പണിതതുമായ പള്ളി. ഇതിന്റെ ചരിത്രം വളരെ സുപ്രസിദ്ധമാണ്. പള്ളിയുടെ കെട്ടിനകത്തും മുകളിലും അതിന്റെ ടെറസിന് മുകളിലും എല്ലാം ത്വവാഫ് ചെയ്യാന്‍ പറ്റുന്ന രൂപത്തിലാണുള്ളത്.

കഅ്ബാലയം പലതവണ നിര്‍മാണം നടന്നത് പോലെ മസ്ജിദുല്‍ ഹറാമും പലതവണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്ലാമിക ഖിലാഫത്തിനു ശേഷമാണ് മസ്ജിദുല്‍ ഹറാമിന് കൂടുതല്‍ വികാസം തുടങ്ങിയത്. അതില്‍ ഉമര്‍(റ) ആണ് വികസനത്തിന് തുടക്കം കുറിച്ചത്.